കൊച്ചി: ലൈംഗികാതിക്ര കേസില്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ നടന് സിദ്ദിഖിനെതിരെ പോലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുകയാണ് അറസ്റ്റ് ചെയ്യുന്നതിനുള്ള മുന്നൊരുക്കമായാണ് നീക്കം. സിദ്ദിഖിന്റെ എല്ലാ ഫോണ്‍ നമ്പരുകളും സ്വിച്ച് ഓഫ് ആണ്. സിദ്ദിഖ് ഇപ്പോള്‍ ഒളിവിലാണ്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് സിദ്ദിഖുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ അതിന് വേണ്ടി കാത്ത് നില്‍ക്കേണ്ടെന്നും അറസ്റ്റിന് നിയമതടസമില്ലെന്നുമാണ് പോലീസ് പറയുന്നത്. സിദ്ദിഖിനെതിരേ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് വിലയിരുത്തിയാണ് കോടതി ജാമ്യം നിഷേധിച്ചത്. കേസില്‍ ചൊവ്വാഴ്ച ഹൈക്കോടതിയില്‍ നടന്ന വാദത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ
സിദ്ദിഖിന്റെ കേസില്‍ ചൊവ്വാഴ്ച ഹൈക്കോടതിയില്‍ നടന്ന വാദങ്ങള്‍ ഇങ്ങനെ:
പരാതിക്കാരി
- സിദ്ദിഖിന് വലിയ സ്വാധീനമുള്ളതിനാലാണ് പരാതിനല്കാന് ഭയന്നത്.
- തന്റെ കരിയര്‍ മാത്രമല്ല തന്നെയും ഇല്ലാതാക്കും എന്നു ഭയന്നു
- സ്വാധീനം ഉള്ളതിനാലാണ് പോലീസ് പ്രതിയെ അറസ്റ്റുചെയ്യാത്തത്
സര്‍ക്കാരിനായി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. നാരായണനും കേസില്‍ കക്ഷിചേര്‍ന്ന അതിജീവിതയ്ക്കായി അഡ്വ. ഹരീഷ് വാസുദേവനുമാണ് ഹാജരായത്.
ബലാത്സംഗം ചെയ്തിട്ടില്ലെന്ന് സിദ്ദിഖ്
- പരാതിക്കാരിയെ ബലാത്സംഗം ചെയ്തിട്ടില്ല.
- 2016-ല്‍ നടന്നതായിപ്പറയുന്ന കുറ്റകൃത്യത്തെക്കുറിച്ച് 2024-ലാണ് പരാതി പറയുന്നത്
- 2019-ല്‍ ഫെയ്സ്ബുക്കിലൂടെ ചില ആരോപണങ്ങള്‍ ഉന്നയിച്ചെങ്കിലും ബലാത്സംഗത്തെക്കുറിച്ച് പറയുന്നില്ല.
- സംഭവം നടന്ന തീയതിയോ സമയമോ പരാതിയില്‍ പറയുന്നില്ല.
- അനാവശ്യമായ ആരോപണം ഉന്നയിക്കാന്‍ മടിയില്ലാത്തയാളാണ് പരാതിക്കാരി
- തന്നെ അറസ്റ്റുചെയ്ത് ജയിലിലാക്കാനായാണ് അനാവശ്യ ആരോപണം ഉന്നയിക്കുന്നത്.
ഒരുദിനം നീണ്ട തിരച്ചില്‍
ഹൈക്കോടതിവിധി വന്നതിനുപിന്നാലെ, സിദ്ദിഖിന്റെ കാക്കനാട് പടമുഗളിലെ വീട്ടിലും ആലുവ കുട്ടമശ്ശേരിയിലെ വീട്ടിലും ചൊവ്വാഴ്ച രാവിലെത്തന്നെ പോലീസ് എത്തി. രണ്ടുവീടുകളും അടഞ്ഞുകിടക്കുകയായിരുന്നു. ആലുവയിലെ വീട്ടില്‍ തിങ്കളാഴ്ച സിദ്ദിഖിന്റെ കാര്‍ കണ്ടിരുന്നതായി ചില പരിസരവാസികള്‍ പറഞ്ഞിരുന്നു.
അതേസമയം, മറ്റൊരു പോലീസ് സംഘം എറണാകുളം നഗരത്തിലെ ഹോട്ടലുകളിലും നടന് എത്താന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും പരിശോധന നടത്തി. നെടുമ്പാശ്ശേരിയിലെ ഒരു ഹോട്ടലില്‍ സിദ്ദിഖ് താമസിക്കുന്നതായി വിവരം ഉച്ചയോടെ പ്രചരിച്ചു. പിന്നീടതും ശരിയല്ലെന്ന് കണ്ടെത്തി.
തിരച്ചില്‍ മുറുകുന്നതിനിടെ സിദ്ദിഖിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണെന്നും കണ്ടെത്തി. അവസാനമായി പാലാരിവട്ടത്തുവെച്ചാണ് ഫോണ്‍ ആക്ടീവായതെന്ന് പോലീസ് പറയുന്നു. നിയമസാധ്യതകള്‍തേടി സിദ്ദിഖിന്റെ മകനടക്കമുള്ളവര്‍ മുതിര്‍ന്ന അഭിഭാഷകന് ബി. രാമന്‍പിള്ളയുമായി കൂടിക്കാഴ്ച നടത്തിയതായാണ് വിവരം.