റെഡിച്ചിലെ യുകെ മലയാളി ദമ്പതികളായജോസഫ് തോമസ് ( ടിജോ) തെക്കേടത്തിന്റെയും അഞ്ചുവിന്റെയും മകളായ എയ്ഞ്ചൽ ഇനി വിങ്ങുന്ന ഒരു ഓർമ്മ മാത്രം. വേദനയിലും മകളുടെ അവയവങ്ങൾ ദാനം നൽകി മാതൃകയാവുകയാണ് ചങ്ങനാശ്ശേരിക്കാരായ ഈ മാതാപിതാക്കൾ.മരണമടഞ്ഞ എയ്ഞ്ചലിന്റെ അവയവങ്ങൾ ദാനം ചെയ്യാനുള്ള സമ്മതപത്രം മാതാപിതാക്കൾ നൽകി.
എയ്ഞ്ചലിന് ചർദ്ദിയായിട്ടായിരുന്നു അസുഖം ആരംഭിച്ചത്. റെഡിച്ചിൽ തന്നെ സെൻട്രൽ ഹോസ്പിറ്റലിൽ ആണ് ആദ്യം ചികിത്സ തേടിയത്. കുട്ടിയുടെ സ്ഥിതി മോശമായിരുന്നതിനെ തുടർന്ന് ഉസ്റ്റർ ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഇവിടെവച്ച് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് അടിയന്തിരമായി ബർമിംഗ്ഹാം ചിൽഡ്രൻ ഹോസ്പിറ്റലിലേയ്ക്ക് മാറ്റുകയായിരുന്നു. അവിടെ ചികിത്സയിൽ ഇരിക്കയാണ് മരണം സംഭവിച്ചത്.
എയ്ഞ്ചലിന്റെ മൂത്ത സഹോദരൻ എഡ്വിൻ ഒന്നാം ക്ലാസിലാണ് പഠിക്കുന്നത്. റെഡിച്ച് തന്നെയുള്ള ടിജോയുടെ സഹോദരി ടിഷയും ഭർത്താവ് ഷിബുവും മറ്റ് സുഹൃത്തുക്കളും കുടുംബത്തിന് ഒപ്പമുണ്ട്.
കുഞ്ഞ് എയ്ഞ്ചലിന്റെ പൊതു ദർശനവും മൃത സംസ്കാരവും സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളു.
എയ്ഞ്ചൽ ടിയാനയുടെ വിയോഗത്തിൽ ദുഃഖിതരായ മാതാപിതാക്കളോടും ഉറ്റവരോടുമൊപ്പം മലയാളി ന്യൂസും പങ്കുചേരുന്നു