കരിമ്പട്ടികയില്‍ ഉള്‍പ്പെട്ട വാഹനങ്ങള്‍കൊണ്ട് ഇതരസംസ്ഥാനങ്ങളിലേക്ക് യാത്രപോവാനാകാതെ ടാക്സി തൊഴിലാളികള്‍. സംസ്ഥാനസര്‍ക്കാര്‍ ഓണ്‍ലൈന്‍ പെര്‍മിറ്റ് സംവിധാനം നടപ്പാക്കാന്‍ വൈകിയതാണ് ഭീമമായ കുടിശ്ശിക വരാനിടയാക്കിയതെന്ന് ടാക്സി തൊഴിലാളികള്‍ ആരോപിക്കുന്നു.
ഇതരസംസ്ഥാനങ്ങളിലേക്ക് കടക്കുന്നതിനുള്ള വാഹനങ്ങളുടെ പെര്‍മിറ്റ് 2018-ലാണ് കേന്ദ്രസര്‍ക്കാര്‍ ഓണ്‍ലൈന്‍വഴിയാക്കിയത്. കേരളം ഇത് നടപ്പാക്കിയതാകട്ടെ 2022ലും. 2018 മുതല്‍ പുതുക്കിയ നിരക്കില്‍ 2022 വരെ ഒരുയാത്രയ്ക്ക് 360രൂപ ഈടാക്കേണ്ടിയിരുന്നിടത്ത് കേരള രജിസ്ട്രേഷന് വാഹനങ്ങളില്‍നിന്ന് 250 രൂപയാണ് വാങ്ങിയിരുന്നത്.
വിവിധ ചെക്പോസ്റ്റുകളില്‍ ഓഡിറ്റ് നടത്തിയതോടെ കേരള രജിസ്ട്രേഷനിലുള്ള വണ്ടികള്‍ ഓരോ യാത്രയ്ക്കും 105 രൂപവീതം സേവനനികുതി അടച്ചിട്ടില്ലെന്ന് കണ്ടെത്തി. ഇവ കരിമ്പട്ടികയില്‍ ഉള്‍പ്പെടുകയും ചെയ്തു. ഒരു ചെക്പോസ്റ്റില്‍ത്തന്നെ 15,000 രൂപയോളം കുടിശ്ശിക അടയ്ക്കേണ്ടവരുണ്ട്.
അയല്‍സംസ്ഥാനങ്ങളിലേക്ക് യാത്രപോകുന്നതിന് തൊട്ടുമുമ്പ് ഓണ്‍ലൈനായി പെര്‍മിറ്റ് എടുക്കാനൊരുങ്ങുമ്പോഴാണ് പലരും കുടിശ്ശികയുടെ വിവരം അറിയുന്നത്. തുക ഓണ്‍ലൈനായി അടയ്ക്കാമെങ്കിലും യൂസര്‍നെയിമും പാസ്വേഡും ആര്.ടി.ഒ. ഓഫീസില്‍നിന്ന് ലഭിക്കുന്നമുറയ്ക്കേ പണമടയ്ക്കാനാകൂ.
ഓഫീസ് അവധിയാണെങ്കില്‍ കാത്തിരിക്കേണ്ടിവരുമെന്നും ഇതുമൂലം രാത്രിയിലും അവധിദിവസങ്ങളിലും കിട്ടുന്ന ട്രിപ്പുകള്‍ ഒഴിവാക്കേണ്ടിവരികയാണെന്നുമാണ് തൊഴിലാളികള്‍ പറയുന്നത്. കരിമ്പട്ടികയില്‍ വാഹനങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ വിവരം നേരത്തേതന്നെ ഫോണില്‍ സന്ദേശമായി നല്‍കാറുണ്ടെന്നാണ് ആര്.ടി.ഒ. ഓഫീസ് അധികൃതര്‍ പറയുന്നത്.