സിനിമാ നിര്‍മാതാക്കളുടെ സംഘടനയ്ക്കെതിരേ നിര്‍മാതാക്കളായ സാന്ദ്ര തോമസും ഷീല കുര്യനും. വനിതാ നിര്‍മാതാക്കള്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പ്രഹസനമാണെന്നും സംഘടനയുടെ നേതൃത്വം മാറണമെന്നും ഇരുവരും നല്കിയ കത്തില്‍ ആവശ്യപ്പെട്ടു.
‘ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ സാഹചര്യത്തില്‍ സിനിമാ രംഗത്തെ വനിതാ നിര്‍മാതാക്കള്‍ കടന്നു പോകുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഒരു യോഗം വിളിച്ചിരുന്നു. അതൊരു പ്രഹസനമായിരുന്നു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഒരു കത്ത് നല്കുകയുണ്ടായി. ഈ കത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സംഘടന വ്യക്തമായ ഒരു ഉത്തരം നല്‍കിയില്ല. കത്തിലെ ഉള്ളടക്കം എന്തെന്ന് അറിയാന്‍ അംഗങ്ങള്‍ക്ക് അവകാശമില്ലേ?’ ഇരുവരും കത്തിൽ ചോദിച്ചു.
ഈയിടെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും അമ്മ എന്ന സംഘടനയും ചേര്‍ന്ന് ഒരു സ്വകാര്യ ചാനലില്‍ സ്റ്റേജ് ഷോ നടത്തിയിരുന്നു. ഈ പരിപാടിയ്ക്ക് എക്സിക്യൂട്ടീവ് അംഗങ്ങള്‍ ഉള്‍പ്പെടെ 95 ശതമാനം അംഗങ്ങളെയും ക്ഷണിച്ചിരുന്നില്ല. പുറമേ പല അംഗങ്ങളും പറയുന്നത് പങ്കെടുത്തവരെ ഒഴിച്ച് ബാക്കിയുള്ളവരെ പങ്കെടുപ്പിക്കുന്നതില്‍ അമ്മയുടെ ഭാഗത്ത് നിന്ന് വിലക്കുണ്ടായിരുന്നു എന്നാണ്. അങ്ങനെ പറയാന്‍ അമ്മ സംഘടനയുടെ ഉപസംഘടനയാണോ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. ബാഹ്യശക്തികളാണ് അസോസിയേഷന് നിയന്ത്രിക്കുന്നത് എന്നാണ് ഈ ഇടപെടലുകളിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നത്.
ഈ സാഹചര്യത്തിന് മാറ്റംവന്നേ കഴിയൂ. അതിന് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കുക എന്നല്ലാതെ മറ്റു മാര്‍ഗങ്ങളില്ല. ഇപ്പോളുള്ള കമ്മിറ്റി ചില വ്യക്തികളുടെ താല്പര്യങ്ങള് സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ് നിലകൊള്ളുന്നത്. അതിന് മാറ്റം വന്നേ പറ്റൂ. അടിയന്തരമായ ജനറല്‍ ബോഡി വിളിച്ചുവരുത്തി വിഷയങ്ങളില്‍ സവിസ്തരം ചര്‍ച്ച ചെയ്യണമെന്നും കത്തില്‍ പറയുന്നു.