കറുകച്ചാല്‍: പി.വി. അൻവർ എം.എൽ.എ.യ്ക്കെതിരെ ഫോൺ ചോർത്തിയതിന് കേസ്. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയതിനും ദൃശ്യമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച് കലാപത്തിന് ശ്രമിച്ചു എന്നാണ് കേസ്. കോട്ടയം നെടുംകുന്നം സ്വദേശി തോമസ് പീലിയാനിക്കല്‍ നൽകിയ പരാതിയിൽ കറുകച്ചാൽ പോലീസാണ് കേസെടുത്തിരിക്കുന്നത്.
നേരത്തെ, തോമസ് പീലിയാനിക്കല്‍ പോലീസ് മേധാവിയ്ക്ക് ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നു. തുടർന്ന്, കറുകച്ചാൽ സ്റ്റേഷനിലെത്തി അദ്ദേഹം മൊഴിയും നൽകി. ഉന്നത ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി സമൂഹത്തിൽ വിഭാഗീയത സൃഷ്ടിക്കാൻ അൻവർ ശ്രമിച്ചുവെന്നാണ് ആരോപണം. സ്വകാര്യതയേയും ദേശസുരക്ഷയേയും ബാധിക്കുന്നതാണ് അൻവറിന്റെ നടപടിയെന്നും പരാതിയിൽ പറയുന്നു. ഈ പരാതിയിന്മേലാണ് പോലീസ് കേസെടുത്ത് നടപടികളുമായി മുന്നോട്ട് പോകുന്നത്.
നിയമപരമായ അനുമതിയില്ലാതെ ഫോൺ ചോർത്തിയത് ഗൗരവതരമായ നടപടിയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ പറഞ്ഞിരുന്നു. ആരോപണങ്ങളിൽ ഫോൺ ചോർത്തൽ സംബന്ധിച്ച് രാജ്ഭവൻ സർക്കാരിനോട് വിശദീകരണം ചോദിക്കുകയും ചെയ്തു. ഫോൺ ചോർത്തൽ മൗലികാവകാശങ്ങളുടെ ലംഘനമാണ്. ഇതിൽ അന്വേഷണം നടക്കുന്നുണ്ടോ എന്നും ഉണ്ടെങ്കിൽ എന്തുനടപടി സ്വീകരിച്ചെന്ന് അറിയണമെന്നും ഗവർണർ പറഞ്ഞു.