വൈവാഹിക പോർട്ടലിൽ രജിസ്റ്റർചെയ്ത ഒറ്റപ്പാലം സ്വദേശിക്ക് ഓൺലൈൻ ട്രേഡിങ് തട്ടിപ്പിൽപ്പെട്ട് നഷ്ടമായത് 8.35 ലക്ഷം രൂപ. വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനിൽനിന്നാണ് ഈ മാസം വിവിധ ഘട്ടങ്ങളിലായി ലാഭം വാഗ്ദാനംചെയ്ത് പണം തട്ടിയത്.
മകനുവേണ്ടി വധുവിനെ ആവശ്യമുണ്ടെന്ന് കാണിച്ചാണ് ഇദ്ദേഹം സൈറ്റിൽ രജിസ്റ്റർ ചെയ്തിരുന്നത്. ദുബായിൽ ഫാഷൻഡിസൈനറെന്ന് അവകാശപ്പെട്ട് ഇതിൽ ഒരു പ്രൊഫൈലിൽനിന്ന് വിവാഹത്തെക്കുറിച്ച് ആശയവിനിമയം നടത്തി. പെൺകുട്ടിയെന്ന് പരിചയപ്പെടുത്തി വാട്ട്സാപ്പ് ചാറ്റ് വഴി പരിചയപ്പെട്ടതിന് പിന്നാലെ ഓൺലൈൻ ട്രേഡിങ്ങിന്റെ വിഷയം എടുത്തിട്ടു. ഗ്ലോബൽട്രേഡർ എന്ന ട്രേഡിങ് ആപ്പിൽ പണം നിക്ഷേപിച്ചാൽ കൂടുതൽലാഭം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം.
ഈ മാസം രണ്ടിന് 40,000 രൂപ നിക്ഷേപിച്ചപ്പോൾ അന്നുതന്നെ 6,000 രൂപ ലാഭവിഹിതമായി അക്കൗണ്ടിലെത്തി. തുടർന്ന് 95,000 രൂപയടക്കം 14വരെയുള്ള തീയതികളിലാണ് 8.35 ലക്ഷം രൂപ തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്കയച്ചത്. പിന്നീട് ലാഭം കിട്ടാതായതോടെ പണം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ 75,885 യു.എസ്. ഡോളർ ലാഭവിഹിതമായി ആപ്പിൽ കിടക്കുന്നുണ്ടെന്ന് അറിയിച്ചു. ഇത് ലഭിക്കാൻ ലാഭവിഹിതത്തിന്റെ 30 ശതമാനം യു.എസ്. ഡോളറായി നികുതിയടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. നികുതി കിഴിച്ചുള്ള തുക നൽകിയാൽ മതിയെന്ന് അറിയിച്ചപ്പോൾ അത് പറ്റില്ലെന്നായി.
ഇതിനുപിന്നാലെ ഒറ്റപ്പാലംസ്വദേശി ഈ ട്രേഡിങ് ആപ്പിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് വ്യാജമാണെന്ന് കണ്ടെത്തിയത്. തുടർന്ന്, നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ പരാതി രജിസ്റ്റർചെയ്തു. പരാതി ജില്ലാ പോലീസ് മേധാവി മുഖേന ഒറ്റപ്പാലംപോലീസിന് കൈമാറി അന്വേഷണം തുടങ്ങി. ആഗ്ര, നോയ്ഡ എന്നിവിടങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം പോയിട്ടുള്ളത്. ഇതിലുള്ള അഞ്ചുലക്ഷം രൂപയോളം മരവിപ്പിച്ചതായി പോലീസ് അറിയിച്ചു. അക്കൗണ്ട് നമ്പറുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടങ്ങിയിട്ടുള്ളത്.