ആലപ്പുഴ: തിരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ട് തെക്കൻകേരളത്തിൽ സംഘടനാസംവിധാനം ശക്തിപ്പെടുത്താൻ മുസ്ലിം ലീഗ്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ട് തെക്കൻ കേരളത്തിൽ ശ്രദ്ധകേന്ദ്രീകരിക്കേണ്ട മണ്ഡലങ്ങളുടെ ചുമതല എം.എൽ.എ.മാർ ഉൾപ്പെടുന്ന മൂന്നംഗ നിരീക്ഷണസമിതിക്കു നൽകും. ഇവരുടെ നേതൃത്വത്തിൽ പ്രവർത്തനം മെച്ചപ്പെടുത്തി യു.ഡി.എഫിനു മികച്ച വിജയമൊരുക്കാനാണു ശ്രമം.
സംഘടനാസംവിധാനവും മുന്നണിബന്ധവും ശക്തിപ്പെടുത്തി സർക്കാരിനെ നേരിടുകയാണു ലക്ഷ്യം. ഇതിന്റെ ആദ്യഘട്ടമായാണ് തെക്കൻകേരളത്തിലെ എട്ടുജില്ലകളിലെ നേതാക്കളുടെ സംഗമം ചൊവ്വാഴ്ച ആലപ്പുഴയിൽ നടക്കുന്നത്.
ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ അറിയാനാണ് നേതൃസംഗമത്തിലൂടെ ശ്രമിക്കുക. ഓരോ ജില്ലയിലും ശ്രദ്ധകേന്ദ്രീകരിക്കേണ്ട പ്രശ്നങ്ങൾ ചർച്ചചെയ്യും. ആ ജില്ലകളിലെ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ഖജാൻജി, നിയോജകമണ്ഡലം പ്രസിഡന്റ്, ജനറൽ സെക്രട്ടറി, പോഷകസംഘടനാപ്രതിനിധികൾ എന്നിവരെ പങ്കെടുപ്പിച്ച് താഴെത്തട്ടിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനുള്ള അഭിപ്രായംതേടും.
ഇതിൽ ചർച്ചനടത്തി നയം രൂപവത്കരിച്ചശേഷമാകും രണ്ടാംഘട്ടത്തിലെ ജില്ലാതല യോഗങ്ങൾ. പഞ്ചായത്ത്, മുനിസിപ്പൽ ഭാരവാഹികളെ പങ്കെടുപ്പിച്ചാകുമത്.