തിരൂർ (മലപ്പുറം): അമാൻ എന്നെന്നേയ്ക്കുമായി യാത്രയായി. പക്ഷേ, സ്വന്തം കരൾ പകുത്തുനൽകിയ ഉമ്മയുടെ കരളിൽ അവൻ എന്നുമുണ്ടാകും; നീറുന്ന ഓർമ്മയായി. ഒപ്പം, ആ പ്രാണൻ രക്ഷിക്കാൻ പ്രാർഥനയോടെ കൂടെനിന്ന നാടിന്റെ നെഞ്ചിലും അവൻ മരിക്കില്ല.
മുത്തൂർ ബൈപ്പാസിനു സമീപം പരേതനായ മാടക്കൽ അഫ്സലിന്റെയും അന്നാരയിലെ കാഞ്ഞിരപ്പറമ്പിൽ ജാസ്മിന്റെയും ഏക മകൻ അഞ്ചുവയസ്സുകാരനായ അമാനാണ് ഉമ്മയുടെയും നാടിന്റെയും പ്രാർഥനകൾ വിഫലമാക്കി മരണത്തിനു കീഴടങ്ങിയത്.
അമാന് ജനിക്കുമ്പോൾത്തന്നെ കരൾരോഗമുണ്ടായിരുന്നു. ശസ്ത്രക്രിയചെയ്ത് കരൾ മാറ്റിവെക്കുക മാത്രമാണ് പ്രതിവിധിയെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ജാസ്മിൻ കരൾ നൽകാൻ അപ്പോഴേ തയ്യാറായി. നവകേരളസദസ്സിൽ അപേക്ഷിച്ചതനുസരിച്ച് ‘ഹൃദ്യം’ പദ്ധതിയിലൂടെ കോട്ടയം മെഡിക്കൽകോളേജിൽ അമാന്റെ കരൾ മാറ്റിവെച്ചു. ശസ്ത്രക്രിയ കഴിഞ്ഞ് 15 ദിവസംവരെ കുഴപ്പമൊന്നുമുണ്ടായില്ല. എന്നാൽ പിന്നീട് അമാന്റെ തലയ്ക്കുള്ളിൽ രക്തക്കുഴൽ പൊട്ടി രക്തസ്രാവമുണ്ടായി. വിട്ടുമാറാത്ത കഫക്കെട്ടും.
മെഡിക്കൽകോളേജിൽ പരമാവധി നോക്കിയിട്ടും മാറ്റംവരാതെ കണ്ടപ്പപ്പോൾ അമാനെ എറണാകുളം അമൃത ഹോസ്പിറ്റലിലേക്കു മാറ്റി. അമാനെ അവിടെ വെന്റിലേറ്ററിലാക്കി. രക്തത്തിൽ പ്ലേറ്റ്ലെറ്റ് കുറഞ്ഞുവന്നതിനാൽ തലയിലെ ശസ്ത്രക്രിയ നടത്താൻ കഴിഞ്ഞില്ല. ഓരോദിവസവും നില വഷളായിവന്നു. വെള്ളിയാഴ്ച പുലർച്ചെ 4.30-ന് മരണം സംഭവിച്ചു. ഏഴൂർ ജുമാമസ്ജിദ് കബറിസ്താനിൽ കബറടക്കി. നാട്ടുകാരുടെ സാന്ത്വനക്കൂട്ടായ്മയുടെ നേതൃത്വത്തിൽ പത്തുലക്ഷത്തോളം രൂപ പിരിച്ചെടുത്താണ് അമാന് ചികിത്സ നൽകിയത്. അമാന്റെ പിതാവ് അഫ്സൽ മൂന്നുമാസം മുൻപാണ് മരിച്ചത്.