ഗാസ: വടക്കന്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 73 മരണം. ബൈത് ലാഹിയ പട്ടണത്തില്‍ നടന്ന ആക്രമണത്തിലാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 73 പേര് മരണപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് പൂര്‍ണമായും ഉപരോധം ഏര്‍പ്പെടുത്തിയാണ് ഇസ്രയേല്‍ കൂട്ടക്കൊല നടത്തുന്നതെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ പറയുന്നു.
ബൈത്ത് ലാഹിയയിലെ കെട്ടിട സമുച്ചയങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. നിരവധി വീടുകള്‍ തകര്‍ന്നുവെന്നും നാശനഷ്ടങ്ങള്‍ സംബന്ധിച്ച് വിശദാംശങ്ങള്‍ ശേഖരിക്കുകയാണെന്നും ഇസ്രയേല്‍ അറിയിച്ചു.
ഗാസയില്‍ ശനിയാഴ്ച്ച നടത്തിയ ആക്രമണത്തില്‍ 35 പേര് കൊല്ലപ്പെട്ടിരുന്നു. ഇതോടെ രണ്ട് ദിവസത്തിനുള്ളില്‍ മരിച്ചവരുടെ എണ്ണം 108 ആയി.
ഹമാസ് തലവന്‍ യഹിയ സിന്‍വാറിന്റെ മൃതദേഹത്തിന്റെ ചിത്രങ്ങളുള്ള ലഘുലേഖകളും ഇസ്രയേല്‍ സൈന്യം വിമാനത്തില്‍ നിന്ന് ഗാസയിലേക്ക് വിതറി. ഹമാസ് ഇനി ഗാസ ഭരിക്കില്ലെന്നും ആയുധംവെച്ച് കീഴടങ്ങുന്നവരേയും ബന്ദികളെ വിട്ടയക്കുന്നവരേയും സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കാമെന്നും ലഘുലേഖയിലുണ്ട്. പൗരന്മാരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് വടക്കന്‍ ബെയ്റൂത്തിലും ലഘുലേഖകള്‍ വിതറി.
നേരത്തെ യഹിയ സിന്‍വാറിനെ കൊലപ്പെടുത്തിയതിന് തിരിച്ചടിയായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സിസേറിയയിലെ സ്വകാര്യ വസതിക്കുനേരെ ഹിസ്ബുള്ള ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. ലെബനിൽനിന്ന് വിക്ഷേപിച്ച ഡ്രോണുകളില്‍ രണ്ടെണ്ണം ഇസ്രയേല്‍ സൈന്യം പ്രതിരോധിച്ചിരുന്നു. ആക്രമണം നടന്ന സമയം നെതന്യാഹുവും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല.
ഇതിന് പിന്നാലെ ഹമാസിനും ഹിസ്ബുള്ളയ്ക്കും ശക്തമായ മറുപടിയുമായി നെതന്യാഹു രംഗത്തെത്തി. പോരാട്ടത്തില്‍ നിന്ന് തന്നെ ഒന്നിനും പിന്തിരിപ്പിക്കാനാകില്ലെന്നും ഇറാന്റെ നിഴല്‍ശക്തികളായ ഭീകരവാദികള്‍ക്കെതിരായ യുദ്ധം തുടരുമെന്നും നെതന്യാഹു വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി.