ബയ്റുത്ത്: ഇസ്രയേല്‍ ഞായറാഴ്ച നടത്തിയ വ്യോമാക്രമണങ്ങളില്‍ 105 പേര് കൊല്ലപ്പെട്ടതായി ലെബനീസ് ആരോഗ്യ മന്ത്രാലയം. ബയ്റുത്തിലുള്ള ബഹുനിലക്കെട്ടിടം ലക്ഷ്യമാക്കിയും വ്യോമാക്രമണം നടന്നു. സംഘര്‍ഷം തുടങ്ങിയതിനുശേഷം ജനവാസ മേഖലയില്‍ ഇസ്രയേല്‍ നടത്തുന്ന ആദ്യ ആക്രമണമാണിതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. പലസ്തീനിയന്‍ സായുധ ഗ്രൂപ്പായ പി.എഫ്.എല്‍.പിയുടെ മൂന്ന് നേതാക്കള്‍ കൊല്ലപ്പെട്ടതായി ഗ്രൂപ്പ് അറിയിച്ചു. ഞായറാഴ്ച വൈകീട്ടു മുതല്‍ ഇസ്രയേലിന്റെ ഡ്രോണുകള്‍ ബയ്റുത്തിലും സമീപ പ്രദേശങ്ങളിലും ആക്രമണം നടത്തുകയാണ്.
അതിനിടെ, യെമനിലെ ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള മേഖലകളിലെ വൈദ്യുതി നിലയങ്ങളും തുറമുഖങ്ങളും അടക്കമുള്ളവ ലക്ഷ്യമാക്കിയും ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. ഇറാനിയന്‍ ആയുധങ്ങളും എണ്ണയും അടക്കമുള്ളവയുടെ നീക്കം നടത്തുന്ന തുറമുഖങ്ങളാണ് ആക്രമിച്ചതെന്നാണ് ഇസ്രയേല്‍ പ്രതിരോധസേന (ഐ.ഡി.എഫ്) പറയുന്നത്.
അതിനിടെ, ഇസ്രയേലിലെ പല നഗരങ്ങളിലും ഞായറാഴ്ച വൈകീട്ടോടെ മിസൈല്‍ ആക്രമണ മുന്നറിയിപ്പ് നല്കുന്ന സൈറണ്‍ മുഴങ്ങി. ലെബനനില്‍നിന്ന് മിസൈല്‍ തൊടുത്തുവിട്ടതിനെത്തുടര്‍ന്നാണ് സൈറണ്‍ മുഴങ്ങിയതെന്നും വ്യോമപ്രതിരോധ സംവിധാനം മിസൈല്‍ തകര്‍ത്തുവെന്നും ഇസ്രയേല്‍ പ്രതിരോധസേന അറിയിച്ചു.
ബയ്റുത്തിലെ ദഹിയ ജില്ലയില്‍ ശനിയാഴ്ച നടത്തിയ ആക്രമണത്തിലൂടെ ഹിസ്ബുള്ളയുടെ രഹസ്യാന്വേഷണവിഭാഗം കമാന്‍ഡറായ ഖലീല്‍ യാസിനെയും മുതിര്‍ന്ന കമാന്‍ഡറും എക്സിക്യുട്ടീവ് കൗണ്‍സില്‍ അംഗവുമായ നബീല്‍ ഖൗഖിനെയും ഇസ്രയേല്‍ വധിച്ചിരുന്നു. 1980-കളില്‍ നസ്രള്ളയ്ക്കൊപ്പംതന്നെ ഹിസ്ബുള്ളയില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയതാണ് ഖൗഖ്. ഇസ്രയേലിനെതിരേ ആക്രമണം നടത്തുന്നതിനുള്ള രഹസ്യ വിവരങ്ങള്‍ ശേഖരിച്ചിരുന്നത് യാസിന്റെ കീഴിലുള്ള ഹിസ്ബുള്ള യൂണിറ്റാണ്. അതുവഴിയാണ് ഇസ്രയേലിലെ ജനവാസമേഖലകളും സൈനിക കേന്ദ്രങ്ങളും ഹിസ്ബുള്ള തിരിച്ചറിഞ്ഞിരുന്നത്.