തൃശ്ശൂർ: തൃശ്ശൂരിൽ പട്ടാപ്പകൽ വൻ സ്വർണ കവർച്ച. സ്വർണ വ്യാപാരിയേയും സുഹൃത്തിനെയും ആക്രമിച്ച് രണ്ടര കിലോ സ്വർണം കവർന്നു. കോയമ്പത്തൂരിൽനിന്നും കാറിൽ കൊണ്ടുവന്ന സ്വർണാഭരണങ്ങളാണ് ദേശീയപാത കുതിരാനു സമീപത്തുവെച്ച് മൂന്ന് കാറുകളിലായി പിന്തുടർന്നെത്തിയ സംഘം കവർന്നത്. കവർച്ചയുടെ സി.സി.ടി.വിദൃശ്യം പുറത്തുവന്നിട്ടുണ്ട്.
ബുധനാഴ്ച രാവിലെ 11.15-ഓടെ കല്ലിടുക്കിൽ വച്ചായിരുന്നു സംഭവം. കോയമ്പത്തൂരിൽ പണികഴിപ്പിച്ചു തൃശ്ശൂരിലേക്ക് കാറിൽ കൊണ്ടുവന്നിരുന്ന സ്വർണമാണ് മുഖം മറച്ചു എത്തിയ സംഘം കവർന്നത്. രണ്ട് ഇന്നോവ, ഒരു റെനോ ട്രൈബർ എന്നീ കാറുകളിലായാണ് കവർച്ചാസംഘം എത്തിയത്.
0 seconds of 1 minute, 28 secondsVolume 90%
സ്വർണം കൊണ്ടുവന്നിരുന്ന സ്വിഫ്റ്റ് ഡിസയർ കാറിനെ പിന്തുടർന്നെത്തിയ സംഘം കാർ തടഞ്ഞുനിർത്തുകയായിരുന്നു. ശേഷം കാറിൽ ഉണ്ടായിരുന്ന സ്വർണ്ണ വ്യാപാരി തൃശ്ശൂർ കിഴക്കേകോട്ട സ്വദേശി അരുൺ സണ്ണിയെയും സുഹൃത്ത് പോട്ട സ്വദേശി റോജി തോമാസിനെയും കത്തിയും കൈക്കോടാലിയും കാട്ടി ഭീഷണിപ്പെടുത്തുകയും ചുറ്റികകൊണ്ട് ആക്രമിക്കുകയും ചെയ്തു.
തുടർന്ന് കാറിൽനിന്ന് ഇരുവരേയും പുറത്തിറക്കിയ ശേഷം സ്വർണവും കാറും കടത്തിക്കൊണ്ടുപോവുകയായിരുന്നു. ഇരുവരെയും കവർച്ചാസംഘം എത്തിയ കാറുകളിൽ കയറ്റിക്കൊണ്ടു പോവുകയും ചെയ്തു. പുത്തൂരിൽവെച്ച് അരുൺ സണ്ണിയെയും പാലിയേക്കരയിൽ വെച്ച് റോജി തോമസിനെയും പിന്നീട് ഇറക്കിവിട്ടു. സംഭവത്തിൽ പീച്ചി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അക്രമികൾ എത്തിയ വാഹനങ്ങളുടെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.