അങ്കോല (കർണാടക): ഷിരൂരിൽ മണ്ണിടിച്ചിലില്‍പ്പെട്ട് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അർജുനായുള്ള തിരച്ചിലിന് ഗോവയിൽനിന്ന് ഡ്രഡ്ജർ പുറപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ അഞ്ചുമണിയോടെ ഗോവ തുറമുഖത്തുനിന്ന് പുറപ്പെട്ട ഡ്രഡ്ജർ വൈകീട്ടോടെ കാർവാർ തുറമുഖത്തേയ്ക്ക് എത്തും. തുടർന്ന് ദൗത്യത്തെ സംബന്ധിച്ച് അവലോകന യോഗം ചേരും. ഇതിനുശേഷമാകും ഷിരൂരിലേക്ക് ഡ്രഡ്ജർ എത്തിക്കുക.
കാർവാറിൽനിന്ന് ഏകദേശം പത്ത് മണിക്കൂർ യാത്ര വേണ്ടിവരുമെന്നതിനാൽ ബുധനാഴ്ച വൈകീട്ടോടെയേ ഡ്രഡ്ജർ ഷിരൂരിൽ എത്തൂവെന്നാണ് കമ്പനി ഉടമ പറയുന്നത്. അങ്ങനെയാണെങ്കിൽ വ്യാഴാഴ്ചയേ തിരച്ചിൽ ആരംഭിക്കാനാവൂ.
മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പടെ മൂന്നുപേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. കഴിഞ്ഞമാസം അർജുന്റെ കുടുംബം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡ്രഡ്ജർ എത്തിക്കുമെന്നും ചെലവ് പൂർണമായി സർക്കാർ വഹിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകിയിരുന്നു.
96 ലക്ഷം രൂപയാണ് ഡ്രഡ്ജർ എത്തിക്കാൻ ചെലവ് പ്രതീക്ഷിച്ചിരുന്നത്. പുഴയിൽ ഇത് പ്രവർത്തിപ്പിക്കാനുള്ള ചെലവ് വേറെ വേണ്ടിവരും. ഗംഗാവലി പുഴയുടെ അടിത്തട്ടിൽ അർജുന്റെ ലോറി ഉണ്ടെന്ന് കരുതുന്ന മേഖലയിലെ വലിയ കല്ലും മണ്ണും മരങ്ങളും നീക്കം ചെയ്യുകയാണ് ലക്ഷ്യം. നാല് മീറ്റർ വരെ ആഴത്തിൽ തിരച്ചിൽനടത്താൻ ഡ്രഡ്ജറിന് സാധിക്കും.
അർജുന് വേണ്ടിയുള്ള തിരച്ചിൽ പ്രതികൂല സാഹചര്യങ്ങളെ തുടർന്ന് ഓഗസ്റ്റ് 16-നാണ് നിര്‍ത്തിവെച്ചത്. പുഴയുടെ അടിത്തട്ടിലെ മണ്ണും കല്ലും നീക്കിയാൽ മാത്രമേ തിരച്ചിൽ സാധ്യമാകൂവെന്ന് നാവികസേന അറിയിച്ചിരുന്നു.