ന്യൂഡല്‍ഹി: 4ജി സേവനങ്ങള്‍ എത്തിക്കുന്നതിലൂടെയും സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിലൂടെയും ബിഎസ്എന്‍എലിനെ ലാഭകരമാക്കിമാറ്റാന്‍ സാധിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഓണ്‍ലൈൻ മാധ്യമമായ മണി കൺട്രോളിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
4ജി എത്തിയാലും കമ്പനി ലാഭകരമാകണമെങ്കില്‍ മികച്ച നിര്‍വഹണം, മെച്ചപ്പെട്ട നിലവാരത്തിലുള്ള സേവനങ്ങള്‍, ഉപഭോക്താക്കളുടെ സംതൃപ്തി, റേറ്റിങ് എന്നിവ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇവയെല്ലാം സാധിച്ചാല്‍ അപ്പോള്‍ മുതല്‍ ലാഭം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വികസിത ഭാരതം എന്ന ലക്ഷ്യം സാക്ഷാത്കരിക്കണമെങ്കില്‍ രാജ്യം തദ്ദേശീയമായി സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. 4ജി സാങ്കേതിക വിദ്യ സ്വന്തമായി ഇന്ത്യ സ്വന്തമായി വികസിപ്പിച്ചു. അതുവഴി സ്വന്തം 4ജി സ്റ്റാക്കുള്ള നാലാമത്തെ രാജ്യമായി.
ബിഎസ്എന്‍എലിന്റെ 4ജി സ്റ്റാക്ക് വികസിപ്പിക്കാനുള്ള നടപടികളിലാണ് ഞങ്ങള്‍. ഏറെ കഠിനമാണത്. അത് സാധ്യമാക്കാന്‍ ഒരു ലക്ഷ്യത്തോടെയും ഒരു കാഴ്ചപ്പാടോടെയും ഒരുമിച്ച് പ്രവര്‍ത്തിച്ച എല്ലാ സംഘടനകളെയും അഭിനന്ദിക്കേണ്ടതുണ്ട്. അദ്ദേഹം പറഞ്ഞു.
സാങ്കേതിക വിദ്യകള്‍ മികവ് തെളിയിക്കപ്പെട്ടവയാണെന്നും തങ്ങള്‍ മുന്നോട്ട് പോവുകയാണെന്നും മന്ത്രി പറഞ്ഞു. ഇതില്‍ രാജ്യം പൂര്‍ണത കൈവരിക്കണമെങ്കില്‍, രാജ്യത്തുടനീളമുള്ള 10000 ഗ്രാമങ്ങളിലായി 52000 ടവറുകള്‍ കൂടി സ്ഥാപിക്കേണ്ടതുണ്ടെന്നും. അവസാന ഗ്രാമത്തിലേക്ക് വരെ വിവരങ്ങള്‍ എത്തുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.