ന്യൂഡൽഹി: ഹരിയാണയിലെ കോൺഗ്രസിന്റെ പ്രചാരണ പരിപാടികൾക്ക് ബി.ജെ.പി. തുരങ്കം വെക്കുന്നതായി കോൺഗ്രസ് നേതാവും റോഹ്തക് എം.പി.യുമായ ദീപേന്ദർ സിങ് ഹൂഡ.
തിരഞ്ഞെടുപ്പ് പരിപാടികൾക്ക് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിൽ ഉദ്യോഗസ്ഥർ മനഃപൂർവം വീഴ്ചവരുത്തുന്നതായാണ് ദീപേന്ദർ ഹൂഡയുടെ ആരോപണം. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി ഹെലികോപ്റ്റർ പുന്ദ്രിയിൽ ഇറക്കാൻ അനുമതിയുണ്ടായിരുന്നെങ്കിലും പോലീസ് മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയില്ല.
പാർട്ടിസ്ഥാനാർഥികൾക്കായി പ്രചാരണം നടത്താൻ കോൺഗ്രസിനും തുല്യ അവകാശമുണ്ട്. എന്നാൽ, അവകാശം ലംഘിക്കുന്ന നടപടികളാണ് ബി.ജെ.പി. സർക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്നതെന്നും ഇതിനെതിരേ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്നും ദീപേന്ദർ ഹൂഡ പറഞ്ഞു.